മഴക്കാലം


The beauty of Eravathur, originally uploaded by Rameshng.

മഴക്കാലം എന്നും എനിക്ക് അകലത്തായിരുന്നു. മഴയത്ത് നടക്കുന്നതും, വെറുതെ ഇരിക്കുന്നതും, മഴയുടെ താളം കേട്ട് ഒരു ചായയും മോന്തി ഇരിക്കുന്നതിന്റെ സുഖവും സന്തോഷവും എന്നും നഷ്ടപ്പെട്ട ഒരു ഓര്‍മ്മ ആയിരുന്നു. മഴ അനുഗ്രഹിക്കാത്ത ഡെല്‍ഹിയും പരിസരങ്ങളും എന്റെ ലോകമായിരുന്നു. രാത്രിയില്‍ മുഴുവന്‍ നിര്‍ത്താതെ പെയ്യുന്ന മഴയും അതിന്റെ താളത്തില്‍ ഉറങ്ങുന്നതും മറ്റും ഇവിടുത്തുകാരോട് പറയുമ്പോള്‍ അവര്‍ക്കത് ഒരു അത്ഭുതമാണ്.

ഈ വര്‍ഷത്തെ മഴക്കാലം ഞാനും അടുത്തറിഞ്ഞ സമയമായിരുന്നു. നിനക്കാതെ കിട്ടിയ ഒരു ഔദ്യോഗിക യാത്ര മംഗലാപുരത്തേക്ക്. ഡെല്‍ഹിയുടെ ചൂടില്‍ നിന്ന് ഒരു ചെറിയ ഇടവേള. മംഗലാപുരത്ത് എത്തിയത് തന്നെ മഴയത്ത്. പിന്നെ അവിടുത്തെ മൂന്ന് വൈകുന്നേരങ്ങളില്‍ മഴ തന്നെ മഴ! പിന്നെ നാലു ദിവസം നാട്ടിലേക്ക്. നാട്ടിലെത്തി വീട്ടിലേക്ക് കയറിയത് തന്നെ മഴയത്ത്. വീടിനു ചുറ്റുമുള്ള പാടങ്ങളും, ചാലും എല്ലാം വെള്ളം കയറി കിടക്കുന്നു. ഞാന്‍ വന്ന വഴി മഴ പെയ്യാന്‍ തുടങ്ങി അത്രേ! സംഗതി ഞാറ്റുവേലയുടെ മഴയായിരുന്നു. പക്ഷേ, എല്ലാം എനിക്ക് വേണ്ടി പെയ്ത മഴയായിരുന്നു.

ഒരു ചെറിയ തണുപ്പുകാലത്തിന്റെ ഓര്‍മ്മക്ക്


The design by Nature
Originally uploaded by Rameshng

മസ്സൂരിയില്‍ ഞങ്ങള്‍ക്ക് സ്വന്തമായ ഒരു വൈകുന്നേരത്ത് മാല്‍ റോഡില്‍ നിന്നുള്ള ഒരു ദൃശ്യം. ഡെല്‍ഹിയിലെ ചൂടില്‍ നിന്ന് രക്ഷപ്പെട്ട് ഞാനും പാറൂട്ടിയും എത്തിപ്പെട്ട് മറക്കാനാവാത്ത ചില ദിവസങ്ങളില്‍. അന്ന് നടന്ന് നടന്ന് കാലുകഴച്ചു. മസ്സൂരിയില്‍ പ്രധാനമായ ഒരു റോഡ് ആണ് മാല്‍ റോഡ്. അത് മാത്രമേ ഉള്ളു. പിന്നെ അതിന്റെ ചുറ്റി കറങ്ങി വരുന്ന ക്യാമല്‍ റോഡ്. ക്യാമല്‍ റോഡിലൂടെ ഹിമാലയം കാണാന്‍ ഞങ്ങള്‍ ഒരു റിക്ഷ പിടിച്ചിരുന്നു. പക്ഷേ, മേഘങ്ങളോട് എനിക്ക് ആദ്യമായി ദേഷ്യം തോന്നി. നല്ല കട്ടമേഘങ്ങള്‍ ഹിമാലയത്തിന്റെ ഗാംഭീര്യതയെ ഞങ്ങളില്‍ നിന്ന് മറച്ചു. പക്ഷേ, എല്ലാത്തിലുമുപരി എല്ലാ തിരക്കില്‍ നിന്നും വിട്ട് 2009 ലെ ഈസ്റ്ററിന്റെ ദിനവും അതിന്റെ രണ്ടു ദിവസങ്ങളും ഞങ്ങള്‍ നന്നായി ആസ്വദിച്ചു.

ഒരു ഒഴിവുകാലത്തെ നേരം പോക്ക്

2009 ലെ ഈസ്റ്റര്‍ ദിനം.. മസ്സൂരിയിലെ തണുപ്പില്‍..

ഈസ്റ്റര്‍ പ്രഭാതത്തിന്റെ തണുപ്പില്‍ കറങ്ങിനടക്കുന്നതിനിടയില്‍..
പ്രാര്‍ഥിക്കാനാ‍യി കണ്ടെത്തിയ യേശുദേവന്റെ സന്നിദാനം..
ഡെഹ്‌റാഡൂണ്‍ – റെയില്‍‌വേ സ്റ്റേഷന്‍.. കാത്തിരുപ്പ് മുറി..

കാത്തിരിപ്പിന്റെ നൊമ്പരം.. ഇവിടെ എത്രയെത്ര ജനങ്ങള്‍ ദിവസവും… തങ്ങളുടെ ലക്ഷ്യത്തിനിടയില്‍.. സമയം പോക്കുന്നു..

കുതിക്കാനായി കാത്ത് നില്‍ക്കുന്ന ട്രെയിനുകള്‍..

മനം മടുപ്പിക്കുന്ന തിരക്കില്‍ നിന്ന് രക്ഷപ്പെട്ടൊരു യാത്ര.. ഡെഹ്‌റാഡൂണിലേക്കുള്ള യാത്രയില്‍…

ശതാബ്ദിയുടെ തണുപ്പില്‍ തിരക്കേറിയ ഒരു കമ്പാര്‍ട്ട്മെന്റ്റ്റില്‍.

തകര്‍ന്ന ജീവിതം

ദുഃഖവും താങ്ങാനാവത്ത ഭാരവും അവനെ തളര്‍ത്തി..
ഇടക്ക് മദ്യം ഒരു സാന്ത്വനമാക്കി നോക്കി..
പക്ഷേ, പിടിക്കിട്ടാക്കയത്തിലേക്ക് പോകുന്ന പോക്കില്‍
അവന്‍ മദ്യത്തിനെ ഉപേക്ഷിച്ചു..
അവന്റെ വിഷമങ്ങള്‍ കൂടി വന്നു…
ആ സമയങ്ങളില്‍ അവന്‍ ഏകനായിരുന്നു..

എന്തോ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു, അവന്‍..
അവന്‍ പുതിയ ലക്ഷ്യങ്ങള്‍ മെനഞ്ഞിരുന്നു..
പക്ഷേ, പല കാര്യങ്ങള്‍ അര്‍ധവിരാമത്തിലായിരുന്നു…
മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു.

പുതിയ ലക്ഷ്യങ്ങളും അര്‍ധവിരാമങ്ങളിലേക്ക് പോയി..
മുന്നില്‍ ഇരുട്ട് മാത്രമായിരുന്നു..

ദിവസങ്ങള്‍ അവന്റെ യാന്ത്രികമായി നീങ്ങിയിരുന്നു.
അവന്റെ കഥകളും കവിതകളും എവിടെയോ പോയി മറഞ്ഞു..

ഏകാന്തത.. എങ്ങും ഏകാന്തത മാത്രം..
അവന്‍ തളര്‍ന്നു.. അവന്റെ താങ്ങിയിരുന്ന കരങ്ങള്‍
ഇന്ന് അവനു വേണ്ടി ഇല്ല..
അവന്‍ വീണ്ടും അനാഥമായ ഒരു ലോകത്തിലേക്ക് ..
വീണ്ടും…..!!

പാട്ടുകള്‍

പാട്ടിന്റെ ലഹരിയില്‍ ലയിച്ചു മയങ്ങാന്‍ എനിക്കെന്നും താല്‍പ്പര്യമായിരുന്നു..
എന്റെ മനസ്സിന്റെ ആഴങ്ങളില്‍ സ്വാധീനിക്കാന്‍ കഴിവുള്ളവരായിരുന്നു, അവര്‍..
എന്റെ സന്തോഷങ്ങള്‍, സങ്കടങ്ങള്‍ എന്നിവക്കൊക്കെ അവര്‍ കൂട്ടായിരുന്നു..
എന്നും .. അവര്‍ എന്റെ ജീവിതത്തില്‍ ഒരു പാട് സ്വാധീനം ചെലുത്തിയിരുന്നു..
എന്റെ ബാല്യം, കൌമാരം, യൌവനം എന്നിവയില്‍ നിന്നെല്ലാം
എപ്പോഴും എവിടേയും അവര്‍ എത്തി നോക്കിയിരുന്നു..
ഗൃഹാതുരത്വത്തിന്റെ സങ്കടം എനിക്ക് എപ്പോഴും അവര്‍ തന്നിരുന്നു..
എന്റെ നഷ്ടസ്വപ്നങ്ങള്‍ക്കും അവര്‍ നിറങ്ങളും സ്വരങ്ങളും നല്‍കിയിരുന്നു….
കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അവര്‍ കണക്ക് പറഞ്ഞിരുന്നു..
ഓരോ സമയത്തിനും ഈ പാട്ടുകള്‍ ഓരോ ഗതികള്‍ നിശ്ചയിച്ചിരുന്നു..
ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു..
പാട്ടുകള്‍ എന്റെ എന്നും ലഹരിയായിരുന്നു…

തണുപ്പ്

തണുപ്പ് എവിടെ പ്പോയി?
മരവിപ്പിന്റെ ദിവസങ്ങള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല..
എന്നെ മരവിപ്പിക്കുന്ന തണുപ്പ് ഇത്തവണ വന്നില്ല.
മരങ്ങളെ തണുപ്പിച്ച് കാതുകളില്‍ പാറിവരുന്ന
കാറ്റ് ഇത്തവണ എവിടെപ്പോയിരുന്നു..
സൂര്യന്‍ തന്റെ ആധിപത്യം സ്ഥാപിച്ചു തുടങ്ങുന്നു..
മറഞ്ഞുപോയ തന്റെ പ്രകാശങ്ങള്‍ ശക്തമായി
പകലിനെ തെളിയിച്ചുതുടങ്ങുന്നു..
കാറ്റിന്റേയും തണുപ്പിന്റേയും പ്രണയം
ഇനിയും എനിക്ക് അറിയാന്‍ പറ്റുന്നുണ്ട്
വില്ലനായി സൂര്യപ്രകാശവും, പകലും മത്സരിക്കുന്നു..
വൈകുന്നേരങ്ങളില്‍ ഇനിയും പ്രണയത്തിന്റെ സുഗന്ധം
അവര്‍ പരത്തിയിരുന്നു..
അവരുടെ ഈ പ്രണയം ലോകത്തിനൊരു
പുതിയ മുഖം നല്‍കിയിരുന്നു..
പക്ഷേ, എനിക്കെന്റെ പതിവുകള്‍
തെറ്റി വന്ന ഇല്ലാ തണുപ്പിനെ ഏറ്റുവാങ്ങാ‍നായില്ല..
എനിക്ക് ചെയ്യാന്‍ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ..
നഷ്ടങ്ങളുടെ പട്ടികയില്‍ ഒന്നു കൂടെ കുറിച്ചു വക്കുക മാത്രം..

സ്വപ്നങ്ങള്‍

സ്വപ്നങ്ങള്‍ തകര്‍ന്നടിയുകയായിരുന്നു..
ഒന്നൊന്നായി..
പക്ഷേ, അവന്‍ ഒരു സ്വപ്ന ജീവി ആയിരുന്നില്ല..
പക്ഷേ,
സ്വപ്നങ്ങള്‍ തകര്‍ന്നടിയുകയായിരുന്നു..
ഒന്നൊന്നായി..
രാത്രികളില്‍ അവന്‍ ദുസ്വപ്നങ്ങള്‍ മാത്രമേ കാണാറുണ്ടായിരുന്നുള്ളു,,
പക്ഷേ,
സ്വപ്നങ്ങള്‍ തകര്‍ന്നടിയുകയായിരുന്നു..
ഒന്നൊന്നായി..
അവന്‍ പകല്‍ മുഴുവന്‍ ഉണര്‍ന്നിരിക്കുകയായിരുന്നു..
പക്ഷേ,
സ്വപ്നങ്ങള്‍ തകര്‍ന്നടിയുകയായിരുന്നു..
ഒന്നൊന്നായി..
അവന്‍ കാലത്തിന്റെ സ്പന്ദനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നു..
പക്ഷേ,
സ്വപ്നങ്ങള്‍ തകര്‍ന്നടിയുകയായിരുന്നു..
ഒന്നൊന്നായി..
കാ‍ത്തിരുപ്പ് അവന്റെ ഒരു നിത്യ ജോലിയായിരുന്നു..
പക്ഷേ,
സ്വപ്നങ്ങള്‍ തകര്‍ന്നടിയുകയായിരുന്നു..
ഒന്നൊന്നായി..
ഒരിക്കല്‍ അവന്‍ അവന്റെ പ്രതീക്ഷകള്‍ കൈവിട്ടു…
പക്ഷേ,
സ്വപ്നങ്ങള്‍ തകര്‍ന്നടിയുകയായിരുന്നു..
ഒന്നൊന്നായി..
അവന്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു.. പക്ഷേ,
കാലം അവനെ അതിനനുവദിച്ചില്ല..
പക്ഷേ, അവന്‍ എന്തിനേയും വിടപറഞ്ഞു…
അവന്‍ യാത്ര തിരിച്ചു..
ഒരു വാക്ക് പറയാതെ….

ലഹരി

കഥകളും കവിതകളും ഉള്ള ഒരു നാളുകള്‍ ഉണ്ടായിരുന്നു…
അവന്‍ അവയെ ഓര്‍ത്തു കൊണ്ട് ഇന്നത്തെ അവസ്ഥയെ പഴിചാരുകയായിരുന്നു…
വരണ്ട് അവന്റെ ഭാവനകള്‍ അവനെ വിട്ട് പോയിരുന്നു.
അവന്‍ അഹങ്കാരിയായിരുന്നു..
അഹങ്കാരം അവന്റെ വര്‍ത്തമാനത്തെ കീഴ്പ്പെടുത്തിയിരുന്നു..
ഭൂതകാലത്തേ, അവന്‍ അവന്റെ മദ്യാസക്തിയില്‍ അലിയിപ്പിച്ചിരുന്നു..
സുഹൃത്തുക്കള്‍ അവനോട് ഇപ്പോ സംസാരിക്കുന്നില്ല..
അവനെ കാലം ഒറ്റപ്പെടുത്തുകയായിരുന്നു..
അവന്‍… കീഴ്പ്പെടുകയായിരിന്നു..
മദ്യം, മയക്കുമരുന്ന്.. ലഹരിയുടെ കീഴ്പ്പെടുത്തല്‍…
അവന്‍ എന്നും ചെറുതായി വന്നിരുന്നു…
പക്ഷേ, അവന്‍ ഉയരത്തിലെന്ന് അവനു തന്നെ തോന്നിയിരുന്നു..
സമയം നീങ്ങി കൊണ്ടേയിരുന്നു..
അവന്‍ …. ലഹരിയിലേക്ക് മയങ്ങിക്കൊണ്ടിരുന്നു…..

ഞാനും എന്റെ ബ്ലോഗും


ചോദ്യങ്ങള്‍:

ഇതെന്താ അവധിക്കാലമോ.??
എന്താ ഈ ബ്ലോഗിനെ മറന്നോ??
ഒരു കാലത്ത് നിന്റെ മനസ്സിന്റെ കണ്ണാടിയായിരുന്ന എന്നെ നീ അനാഥനാക്കിയോ?
നിന്റെ ഏകാന്തതകളെ ഞാന്‍ അകറ്റിയിരുന്നു..
നിനക്ക് കുത്തിക്കുറിക്കാന്‍ വാക്കുകള്‍ കിട്ടാത്തപ്പോള്‍,
നിനക്ക് വേണ്ടി ഞാന്‍ പറഞ്ഞു തന്ന കഥകള്‍ നീ മറന്നോ?
ആരും തിരിഞ്ഞുനോക്കാതെ ഇത്രയും ദിവസം ഞാന്‍ ഇവിടെ ഒറ്റക്ക്…
നീ എന്ത് ചെയ്യുകയാണ്.. ഒരു ദിവസമെങ്കിലും നീ എന്നെ ഓര്‍ത്തോ?
എന്റെ തൊണ്ട ഇടറുന്നു.. കണ്ണീര്‍ എന്റെ കാഴ്ച മറക്കുന്നു..
ഞാന്‍ നിര്‍ത്തുന്നു.. നിനക്കു വേണ്ടി…

ഉത്തരങ്ങള്‍:

എന്റെ പ്രിയപ്പെട്ട ബ്ലോഗേ..
നിന്നെ ഞാന്‍ മറന്നിട്ടില്ല..
(ഞാന്‍ എവിടെയായിരുന്നു..)
എന്റെ ബ്ലോഗേ.. ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു…
ദിവസവും ഞാന്‍ വന്ന് ജിമെയില്‍ നോക്കി പോകുന്നത് നീ കാണുന്നില്ലേ..
നിനക്കറിയുമോ, എത്ര മെയിലുകളാണ് എനിക്ക് ദിവസവും വരുന്നതെന്ന്..
(ഞാന്‍ നുണ പറയുന്നു…അതും തെറ്റിനെ ന്യായീകരിക്കുന്നു.. ഹും!!)
പിന്നെ എനിക്കൊരു നല്ല സുഹൃത്തിനെ കിട്ടി..
നീ അറിഞ്ഞോ.. അവന്റെ പേര് വിക്കി എന്നാണ്.
വിജ്ഞാനത്തിന്റെ ഭണ്ഡാരമാണവന്‍..
അവനെ സഹായിക്കുകയായിരുന്നു..
നിനക്കറിയുമോ. അവന്‍ എന്തൊക്കെ ചെയ്യുന്നു എന്ന്..
(ഞാന്‍ വാചാലനാവുന്നു.. എന്തിന്??)

എന്തിനാ നിന്റെ മുഖം വാടിയത്?
ഇല്ല.. നീ എന്നും എന്റെ സുഹൃത്ത് തന്നെ…
നീ കരയാതെ.. എനിക്കറിയാം തെറ്റ് എന്റേതാണ്..
നീ എന്നോട് ക്ഷമിക്കൂ..
(അല്ലാതെ എനിക്കെന്ത് പറയാന്‍ പറ്റും?)

ഒരിക്കല്‍ ഞാന്‍ നിന്നെക്കുറിച്ചും ഇതെല്ലാം പറഞ്ഞുനടക്കുന്നുണ്ടായിരുന്നെന്നോ..

എന്റെ വാക്കുകള്‍ അവസാനിച്ചു..
ഞാന്‍ ശിക്ഷയര്‍ഹിക്കുന്നു..

എന്നെ തോല്‍പ്പിച്ച മഴ

മഴക്കാറുണ്ടായിരുന്നു..അസാധാരണമായി…
കറുത്തിരുണ്ട മാനം, എന്നത്തേക്കാളും
ഇന്നൊരു മഴ പെയ്യും.. നല്ല മഴ…
കൊടുങ്കാറ്റടിച്ച മഴ..
ഞാന്‍ യാത്ര തുടര്‍ന്നു..
പക്ഷേ.. മാനം വീണ്ടും കറുക്കുകയായിരുന്നു..
കാറ്റും തുടങ്ങി.. പൊടിയെ ഉയര്‍ത്തിക്കൊണ്ടുള്ള കാറ്റ്.
പക്ഷേ.. എനിക്കൊരുപാട് ദൂരം പോകാനുണ്ടായിരുന്നു..
ഞാന്‍ വീണ്ടും യാത്ര തുടര്‍ന്നു..
കാറ്റ് എന്റെ യാത്രയെ തടയുന്നു..
കാറ്റിന്റെ ശക്തി കൂടി വരികയായിരുന്നു..
എന്റെ ഗതി തെറ്റാന്‍ തുടങ്ങിയിരുന്നു…
മഴയും തുടങ്ങി… ശക്തമായി..
ഞാന്‍ ഒരു പാലത്തിനടിയില്‍ അഭയം തേടി..
ചുറ്റു നിന്നും കാറ്റ് എന്റെ ശരീരത്തിലേക്കടിച്ചു കയറുന്നു..
മഴത്തുള്ളികളുടെ അകമ്പടിയോടെ..
മഴയുടെ ശക്തി കൂടി വന്നു..
മഴത്തുള്ളികള്‍ ശക്തിയായി കാറ്റിനോടൊപ്പം നിലത്തു പതിക്കുന്നു..
എന്റെ നാലു ചുറ്റും വെള്ളം നിറഞ്ഞു..
ഞാന്‍ എന്റെ യാത്രയുടെ പകുതിയിലായിരുന്നു..
എനിക്കിനിയും പോകാനുണ്ടെന്ന ചിന്ത എന്നെ വലച്ചു..
മഴയെ വകവെക്കാതെ പോകാമെന്നുള്ള ചിന്തയെ
ശക്തമായ കാറ്റ് പാറിപ്പറപ്പിച്ചു..
കുറെ നേരം കഴിഞ്ഞിട്ടും മഴ തോരുന്നില്ല..
ഞാന്‍ തളര്‍ന്നു.. എന്റെ ചിന്തകളും മനസ്സും…
ഞാന്‍ ഒറ്റക്കായിരുന്നു.. നാലും ചുറ്റും ആരുമില്ല.
എല്ലാവരും പോയികഴിഞ്ഞിരുന്നു..
എന്റെ യാത്ര വൈകിയിരുന്നു..
പിന്നെയും വൈകുന്നു…
മഴ തോരാതെ പെയ്യുകയായിരുന്നു..
എന്നെ തോല്‍പ്പിക്കുവാനായി…